Saturday, 14 October 2017

മഹാത്മാ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍

ജീവ ചരിത്ര സംഗ്രഹം

ഈ ശ്രേണിയില്‍ സാംബവ സമുദായത്തില്‍നിന്നും ജന്മംകൊണ്ട സാമൂഹ്യപരിഷ്‌കര്‍ത്താവും അധഃസ്ഥിത നേതാവുമായിരുന്നു ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന മഹാത്മാ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളിയ്ക്കടുത്ത് പെരുമ്പെട്ടി ഗ്രാമത്തില്‍ 1868 ഒക്ടോബര്‍ 25 ന് കാവാരിക്കുളത്തു വീട്ടില്‍ കണ്ഠന്റെയും, മാണിയുടെയും മകനായി കണ്ഠന്‍കുമാരന്‍ ജന്മംകൊണ്ടു. ആധ്യാത്മിക തേജസ്വികളായ ബ്രഹ്മശ്രീ. പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവനും, ശുഭാനന്ദ ഗുരുദേവനും ജന്മം നല്‍കിയ സാംബവ സമുദായത്തിലായിരുന്നു കണ്ഠന്‍ കുമാരന്റെയും ജനനം. തീണ്ടല്‍ ജാതിയില്‍ ജനിച്ചതുമൂലം പള്ളിക്കൂടത്തില്‍ ചേര്‍ന്നു വിദ്യാഭ്യാസം ചെയ്യുന്നതിനും അദ്ദേഹത്തിനു അവസരം നിഷേധിച്ചിരുന്നുവെങ്കിലും കിട്ടുപിള്ള ആശാന്‍ എന്ന ഗുരു ശ്രേഷ്ഠന്‍ അതീവ രഹസ്യമായി മലയാളവും സംസ്‌കൃതവും ബാലനായ കുമാരനെ അഭ്യസിപ്പിക്കുവാന്‍ സൗമനസ്യം കാട്ടി. ഒരു പറയബാലനെ പഠിപ്പിച്ചതിന്റെ പേരില്‍ ആശാനു സ്വസമുദായത്തില്‍നിനനും ഇതര സവര്‍ണ്ണ പ്രമാണിമാരില്‍നിന്നും ഭീഷണിയും വിലക്കും നേരിട്ടതിനാല്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ കുമാരനും കഴിഞ്ഞില്ല.


ആ കാലഘട്ടത്തിലെ അടിമത്തത്തിന്റെ ക്രൂരതകളും, ഇല്ലായ്മകളുടെ വേദനയും ആവോളം അനുഭവിച്ചാണ് കുമാരനും വളര്‍ന്നത്. ജന്മിയുടെ കുടികിടപ്പുകാരനായിരുന്ന ആ കുടുംബം കൃഷിപ്പണിയും, കുലത്തൊഴിലായ ഈറ്റത്തൊഴിും (കുട്ട, മുറം, പനമ്പുനെയ്ത്ത്) ചെയ്താണ് ഉപജീവനം കഴിച്ചുവന്നത്. അയിത്ത ജാതിയില്‍ പിറന്നു പോയതിന്റെ അവഗണനയും, പീഢനവും ആവോളം അനുഭവിക്കേണ്ടിവന്ന കുമാരന്‍, തന്റെ സമുദായത്ത ദുരിതങ്ങളില്‍നിന്നും മോചിപ്പിക്കുവാനുള്ള ഉപായങ്ങള്‍ ആലോചിക്കുകയും അതിനുള്ള ആശയപ്രചാരണങ്ങള്‍ക്കു നാടൊട്ടുക്ക് സഞ്ചരിക്കുകയം ചെയ്തു. ജാതി ഭ്രാന്തന്മാര്‍ സംഘടിതമായി ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അതിനെച്ചെറുക്കാന്‍ സംഘടിതരായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. സ്വസമുദായത്തെ സംഘടിപ്പിച്ചു നിലനില്‍ത്തുന്നതിനും, അവരെ ബോധവല്‍ക്കരിക്കുന്നതിനും, അവരുടെയിടയില്‍ ധാരാളം സഞ്ചരിക്കുകയും സഹായകളെയും സുഹൃത്തുക്കളെയും കണ്ടെത്തുകയും ചെയ്തു. ആര്യാട്ടു ഊപ്പ്, നാരകത്തറ എല്‍.ഐ. കുഞ്ഞയ്യപ്പന്‍, പാഴൂര്‍ കുഞ്ഞാണി (രാമചന്ദ്രന്‍ ചേന്നന്‍) എന്നീ സമുദായ സ്‌നേഹികളുടെ സഹായത്തോടെ 1911 ആഗസ്റ്റ് മാസം 29-ന് 'ബ്രഹ്മ പ്രത്യക്ഷ സാധുജന പറയര്‍ സംഘം' എന്ന പേരില്‍ കണ്ഠന്‍കുമാരന്‍ തന്റെ സംഘടന സ്ഥാപിച്ചു. ശ്രീ കണ്ഠന്‍കുമാരന്‍ സംഘത്തിന്റെ പ്രസിഡന്റും ആര്യാട്ടു ഊപ്പ സെക്രട്ടറിയും മറ്റു രണ്ടുപേര്‍ കമ്മിറ്റിഅംഗങ്ങളുമായിരുന്നു.

അയിത്ത ജാതിക്കാരുടെ സമൂല വളര്‍ച്ചക്കും, പരിഷ്‌കരണത്തിനും, വിദ്യാഭ്യാസം അവിഭാജ്യഘടകമാണെന്ന് മനസ്സിലാക്കിയ കണ്ഠന്‍കുമാരന്‍ വളരെയേറെ ഏകാധ്യാപക വിദ്യാലയങ്ങളും, നിശാ പാഠശാലകളും സ്ഥാപിച്ചു. കുന്നത്തൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, പീരുമേട്, മാവേലിക്കര, അടൂര്‍, കരുനാഗപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയങ്ങള്‍ ഞായറാഴ്ച ദിവസം വിശ്രമിക്കുക, അപരിഷ്‌കൃതമായ ഭക്ഷണശീലങ്ങള്‍, മദ്യപാനം എന്നിവ ഒഴിവാക്കുവാനും, ശരീരശുദ്ധി, വസ്്്ത്രശുദ്ധി, സമ്പാദ്യശീലം എന്നിവ ജീവിതത്തില്‍ പുലര്‍ത്തുവാനും അദ്ദേഹം സ്വസമുദായങ്ങളോടുമുപദേശിച്ചു. മാത്രവുമല്ല സാധിക്കുന്നത്ര കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുവാനും അദേദഹം നിഷ്‌കര്‍ഷിച്ചു. നിക്ഷേപമോ, കിടപ്പാടമോ ഇല്ലാതിരുന്ന സ്വസമുദായം അനാവശ്യമായ ആചാരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും, അപരിഷ്‌കൃത ആചാരങ്ങള്‍ ഉപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അയിത്തജാതിക്കാര്‍ വ്യക്തിപരവും കുടുംബപരവുമായ ശുദ്ധികരണത്തിനും, പരിഷ്‌കരണങ്ങള്‍ക്കും വിധേയമായെങ്കില്‍ മാത്രമെ ഇതര സമുദായങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും, മതിപ്പുമുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.

അക്കാലത്ത് അഞ്ചുരൂപാ കരം തീരുവയുള്ളവരെ തിരഞ്ഞെടുത്തു രൂപീകരിച്ച ജനകീയ സഭയും, പ്രജാസഭയും തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. ഈ നിബന്ധനയുടെ വെളിച്ചത്തില്‍ അയിത്തജാതിക്കാര്‍ക്ക പ്രജാസഭാ മെമ്പറാകുവാന്‍ കഴിയുമായിരുന്നില്ല. ഇതിനെതിരെ നിരവധി പ്രക്ഷോഭണങ്ങളും നിവേദനങ്ങളും അയിത്തജാതിപ്രസ്ഥാനങ്ങളുടെ പേരില്‍ നടക്കുകയുണ്ടായി. ദിവാന്റെയും പ്രമുഖ ഉദ്യോഗസ്ഥരുടെയും ശുപാര്‍ശകളുടെ ഫലമായി സാധുജനപരിപാലന സംഘത്തിന്റെ സെക്രട്ടറിയായിരുന്ന അയ്യന്‍കാളിയെ പുലയരുടെ പ്രതിനിധിയായി പ്രജാസഭയിലേയ്ക്കു നോമിനേറ്റു ചെയ്തുകൊണ്ട് 1912 ഫെബ്രുവരി 12 ന് മഹാരാജാവ് ഉത്തരവിറക്കി.

ശ്രീ കാവാരിക്കുളം കണ്ഠന്‍ കുമാരന്റെ നേതൃത്വത്തില്‍ സംഘടന നടത്തുന്ന സാമുദായിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും, പറയ സമുദായത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തെ പ്രജാസഭയിലേയ്ക്കു നോമിനേറ്റു ചെയ്തുകൊണ്ട് 1914 ഡിസംബറില്‍ മഹാരാജാവ് ഗസറ്റ് വിജ്ഞാപനമിറക്കി. പ്രജാ സഭയില്‍ ശ്രീകണ്ഠന്‍കുമാരന്‍ അയിത്തജാതിക്കാരുടെ മൗലികമായ ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ എന്നീ പ്രശ്‌നങ്ങള്‍ മഹാരാജാവിന്റെയും, ദിവാന്റെയും അനുമതിയോടെ അവതരിപ്പിക്കുകയും പ്രശ്‌നപരിഹാരം നേടിയെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു കാവാരിക്കുളത്തിന്റെ പേരില്‍ കിഴക്കന്‍മേഖലയില്‍ പലയിടത്തും കൃഷിഭൂമി അനുവദിക്കുകയും, അവിടങ്ങളില്‍ അയിത്തജാതിക്കാരയവരെ കുടിപാര്‍പ്പിക്കുകയും ചെയ്തു. ഇതുകൂടാതെ പുതുായി നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും, അയിത്തജാതി്കാരെ പഠനത്തിലേയ്ക്കു ആകര്‍ഷിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റുനല്‍കി ഇതിനെ നിലനിര്‍ത്തണമെന്നും, അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും പ്രജാസഭയില്‍ കണ്ഠന്‍കുമാരന്‍ ആവശ്യപ്പെട്ടതായി കാണുന്നു. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കു സ്‌ക്കൂളില്‍ ഉച്ചഭക്ഷണം നല്‍കണമെന്ന് പ്രജാസഭയി്# ആദ്യമായി ആവശ്യപ്പെട്ടതും അദ്ദേഹമാണെന്നു തോന്നുന്നു. എഴുത്തും വായനയും പഠിച്ച അയിത്തജാതിക്കാരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കണമെന്നും, പറയരുടെ കുലത്തൊഴിലായ നെയ്ത്തിനാവശ്യമായ ഈറ്റ കാട്ടില്‍ നിന്ന് യഥേഷ്ടം വെട്ടിയെടുക്കുന്നതിന് അനുവാദവും വ്യാവസായികാടിസ്ഥാനത്തില്‍ നെയ്ത്തു പോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ സംരംഭങ്ങളെ കണ്ഠന്‍കുമാരന്‍ പ്രജാസഭയില്‍ തന്റെ പ്രസംഗങ്ങളില്‍ ആവശ്യപ്പെട്ടിട്ടുള്ളതായിക്കാണുന്നു.

പറയര്‍ എന്ന തങ്ങളുടെ ജാതിനാമം സാംബവന്‍ എന്നാക്കി അനുവദിക്കണമെന്ന ശ്രീകണ്ഠന്‍കുമാരന്റെയും മറ്റൊരു പ്രജാസഭാംഗമായിരുന്ന പാഴൂര്‍ കുഞ്ഞാണിയെന്ന രാമന്‍ ചേന്നന്റെയും നിവേദനം സര്‍ക്കാര്‍ അംഗീകരിക്കുകയും 1922-ല്‍ തിരുവിതാംകൂര്‍ ഗസറ്റില്‍ പറയരെ സാംബവരായി അംഗീകരിച്ചുകൊണ്ടു വിജ്ഞാപനം ചെയ്യുകയും ചെയ്തു. പ്രജാസഭയില്‍ ശ്രീ കണ്ഠന്‍കുമാരന്‍ ഇങ്ങിനെ പറഞ്ഞ 'എന്റെ ആളുകളെ ചത്താല്‍ കുഴിച്ചു മൂടുന്നതിനുള്ള ഇടം തമ്പ്രാക്കള്‍ കല്പിച്ചു നല്‍കിയാലെ കഴുയൂ എന്ന അവസ്ഥയ്ക്കു മാറ്റം വരണം. അന്തിയുറങ്ങാനിടവും, അന്നം വിതയ്ക്കാന്‍ മണ്ണും വേണം. സര്‍ക്കാര്‍വക പുതവലും, പുറമ്പോക്കും ദാനപതിവായി പതിച്ചുനല്‍കണം.' ദാന പതിവ് എന്ന ആശയത്തിന്റെ വിപുലീകരണമാണ് ജനാധിപത്യ കേരളത്തിന്റെ ഭൂപരിഷ്‌കരണം എന്ന് കാണാം.

അധഃസ്ഥിതരുടെ ഇടയിലെ നവോത്ഥാന നായകന്മാര്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ടതും നേടിത്തന്നതുമായ അവകാശങ്ങള്‍ക്കപ്പുറമായ യാതൊന്നും ഈ ജനവിഭാഗങ്ങള്‍ക്ക് ഒരു പ്രസ്ഥാനങ്ങളു അനുവദിച്ചു തന്നിട്ടില്ലെന്നതല്ലേ യാഥാര്‍ഥ്യം? തിരുവിതാംകൂറിലം അധഃസ്ഥിതരുടെ നവോത്ഥാനത്തിനായി വ്യക്തവും, ദൂരവ്യാപകവുമായ, ദര്‍ശനപദ്ധതികള്‍ വിഭാവനം ചെയ്തു പോരാടിയ ധീരന്മാരായ മഹാത്മക്കളില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടേണ്ട നാമധേയമാണ് ശ്രീ കാവാരിക്കുളം കണ്ഠന്‍കുമാരന്റേത്. 1934 ഒക്ടോബര്‍ മാസം 16-ന് എഴുപത്തിഒന്നാം വയസ്സില്‍ ആ മഹാത്മാവിന്റെ ഐതിഹാസിക ജീവിതത്തിന് തിരശ്ശീല വീണു

No comments:

Post a Comment